ആവർത്തനം

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34


അദ്ധ്യായം 4

ഇപ്പോൾ യിസ്രായേലേ, നിങ്ങൾ ജീവിച്ചിരിപ്പാനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശം ചെന്നു കൈവശമാക്കുവാനും തക്കവണ്ണം നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന്നു ഞാൻ നിങ്ങളോടു ഉപദേശിക്കുന്ന ചട്ടങ്ങളും വിധികളും കേൾപ്പിൻ.
2 ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു.
3 ബാൽ-പെയോരിന്റെ സംഗതിയിൽ യഹോവ ചെയ്തതു നിങ്ങൾ കണ്ണാലെ കണ്ടിരിക്കുന്നു: ബാൽ-പെയോരിനെ പിന്തുടർന്നവരെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്നു നശിപ്പിച്ചുകളഞ്ഞുവല്ലോ.
4 എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേർന്നിരുന്ന നിങ്ങൾ ഒക്കെയും ഇന്നു ജീവനോടിരിക്കുന്നു.
5 നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.
6 അവയെ പ്രമാണിച്ചു നടപ്പിൻ; ഇതു തന്നേയല്ലോ ജാതികളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നതു. അവർ ഈ കല്പനകളൊക്കെയും കേട്ടിട്ടു: ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നേ എന്നു പറയും.
7 നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു?
8 ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെക്കുന്ന ഈ സകലന്യായപ്രമാണവുംപോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളു?
9 കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം.
10 വിശേഷാൽ ഹോരേബിൽ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽനിന്ന ദിവസത്തിൽ ഉണ്ടായ കാര്യം മറക്കരുതു. അന്നു യഹോവ എന്നോടു: ജനത്തെ എന്റെ അടുക്കൽ വിളിച്ചുകൂട്ടുക; ഞാൻ എന്റെ വചനങ്ങൾ അവരെ കേൾപ്പിക്കും; അവർ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാൾ ഒക്കെയും എന്നെ ഭയപ്പെടുവാൻ പഠിക്കയും തങ്ങളുടെ മക്കളെ പഠിപ്പിക്കയും വേണം എന്നു കല്പിച്ചുവല്ലോ.
11 അങ്ങനെ നിങ്ങൾ അടുത്തുവന്നു പർവ്വതത്തിന്റെ അടിവാരത്തു നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പർവ്വതം ആകാശ മദ്ധ്യത്തോളം തീ കാളിക്കത്തിക്കൊണ്ടിരുന്നു.
12 യഹോവ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദംമാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല.
13 നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന്നു അവൻ നിങ്ങളോടു കല്പിച്ച തന്റെ നിയമമായ പത്തു കല്പന അവൻ നിങ്ങളെ അറിയിക്കയും രണ്ടു കല്പലകയിൽ എഴുതുകയും ചെയ്തു.
14 നിങ്ങൾ കൈവശമാക്കുവാൻ കടന്നുചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചുനടക്കേണ്ടുന്നതിന്നുള്ള ചട്ടങ്ങളും വിധികളും നിങ്ങളെ ഉപദേശിക്കേണമെന്നു യഹോവ അക്കാലത്തു എന്നോടു കല്പിച്ചു.
15 നിങ്ങൾ നന്നായി സൂക്ഷിച്ചുകൊൾവിൻ; യഹോവ ഹോരേബിൽ തീയുടെ നടുവിൽ നിന്നു നിങ്ങളോടു അരുളിച്ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ.
16 അതു കൊണ്ടു നിങ്ങൾ ആണിന്റെയെങ്കിലും പെണ്ണിന്റെയെങ്കിലും സാദൃശ്യമോ,
17 ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,
18 ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവർത്തിക്കരുതു.
19 നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിൻ കീഴെങ്ങുമുള്ള സർവ്വജാതികൾക്കും പങ്കിട്ടു കൊടുത്തിരിക്കുന്നു.
20 നിങ്ങളെയോ ഇന്നുള്ളതുപോലെ തനിക്കു അവകാശ ജനമായിരിക്കേണ്ടതിന്നു യഹോവ തിരഞ്ഞെടുത്തു നിങ്ങളെ മിസ്രയീം എന്ന ഇരിമ്പുലയിൽ നിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്നിരിക്കുന്നു.
21 എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചു; ഞാൻ യോർദ്ദാൻ കടക്കയില്ലെന്നും നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന നല്ല ദേശത്തിൽ ഞാൻ ചെല്ലുകയില്ലെന്നും സത്യംചെയ്തു.
22 ആകയാൽ ഞാൻ യോർദ്ദാൻ കടക്കാതെ ഈ ദേശത്തുവെച്ചു മരിക്കും; നിങ്ങളോ കടന്നു ചെന്നു ആ നല്ലദേശം കൈവശമാക്കും.
23 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു ചെയ്തിട്ടുള്ള അവന്റെ നിയമം നിങ്ങൾ മറന്നു നിന്റെ ദൈവമായ യഹോവ വിരോധിച്ചതുപോലെ യാതൊന്നിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
24 നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷ്ണതയുള്ള ദൈവം തന്നേ.
25 നീ മക്കളെയും മക്കളുടെ മക്കളെയും ജനിപ്പിച്ചു ദേശത്തു ഏറെക്കാലം പാർത്തു വഷളായിത്തീർന്നിട്ടു വല്ലതിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കി നിന്റെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു അവനെ കോപിപ്പിച്ചാൽ
26 നിങ്ങൾ കൈവശമാക്കേണ്ടതിന്നു യോർദ്ദാൻ കടന്നുചെല്ലുന്ന ദേശത്തു നിന്നു നിങ്ങൾ വേഗത്തിൽ നശിച്ചുപോകുമെന്നു ഞാൻ ഇന്നു ആകാശത്തെയും ഭൂമിയെയും നിങ്ങൾക്കു വിരോധമായി സാക്ഷിനിർത്തി പറയുന്നു; നിങ്ങൾ അവിടെ ദീർഘായുസ്സോടിരിക്കാതെ നിർമ്മൂലമായ്പോകും.
27 യഹോവ നിങ്ങളെ ജാതികളുടെ ഇടയിൽ ചിതറിക്കും; യഹോവ നിങ്ങളെ കൊണ്ടുപോയാക്കുന്ന ജാതികളുടെ ഇടയിൽ നിങ്ങൾ ചുരുക്കംപേരായി ശേഷിക്കും.
28 കാണ്മാനും കേൾപ്പാനും ഭക്ഷിപ്പാനും മണക്കുവാനും പ്രാപ്തിയില്ലാത്തവയായി മരവും കല്ലുംകൊണ്ടു മനുഷ്യരുടെ കൈപ്പണിയായ ദേവന്മാരെ നിങ്ങൾ അവിടെ സേവിക്കും.
29 എങ്കിലും അവിടെ വെച്ചു നിന്റെ ദൈവമായ യഹോവയെ നീ തിരകയും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അന്വേഷിക്കയും ചെയ്താൽ അവനെ കണ്ടെത്തും.
30 നീ ക്ളേശത്തിലാകയും ഇവ ഒക്കെയും നിന്റെ മേൽ വരികയും ചെയ്യുമ്പോൾ നീ ഭാവികാലത്തു നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു അവന്റെ വാക്കു അനുസരിക്കും.
31 നിന്റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലോ; അവൻ നിന്നെ ഉപേക്ഷിക്കയില്ല, നശിപ്പിക്കയില്ല, നിന്റെ പിതാക്കന്മാരോടു സത്യംചെയ്തിട്ടുള്ള തന്റെ നിയമം മറക്കയുമില്ല.
32 ദൈവം മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ച നാൾമുതൽ നിനക്കു മുമ്പുണ്ടായ പൂർവ്വകാലത്തിലും ആകാശത്തിന്റെ ഒരു അറ്റം തുടങ്ങി മറ്റെ അറ്റത്തോളവും എവിടെയെങ്കിലും ഇങ്ങനെയുള്ള മഹാകാര്യം നടന്നിട്ടുണ്ടോ, കേട്ടിട്ടുണ്ടോ എന്നു നീ അന്വേഷിക്ക.
33 ഏതൊരു ജാതിയെങ്കിലും നീ കേട്ടതുപോലെ തീയുടെ നടുവിൽ നിന്നു സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം കേൾക്കയും ജീവനോടിരിക്കയും ചെയ്തിട്ടുണ്ടോ?
34 അല്ലെങ്കിൽ നിങ്ങളുടെ ദൈവമായ യഹോവ മിസ്രയീമിൽവെച്ചു നീ കാൺകെ നിങ്ങൾക്കുവേണ്ടി ചെയ്തതു പോലെ ഒക്കെയും പരീക്ഷകൾ, അടയാളങ്ങൾ, അത്ഭുതങ്ങൾ, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, വലിയ ഭയങ്കരപ്രവൃത്തികൾ എന്നിവയാൽ ദൈവം ഒരു ജാതിയെ മറ്റൊരു ജാതിയുടെ നടുവിൽ നിന്നു തനിക്കായി ചെന്നെടുപ്പാൻ ഉദ്യമിച്ചിട്ടുണ്ടോ?
35 നിനക്കോ ഇതു കാണ്മാൻ സംഗതിവന്നു; യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.
36 അവൻ നിനക്കു ബുദ്ധിയുപദേശിക്കേണ്ടതിന്നു ആകാശത്തുനിന്നു തന്റെ ശബ്ദം നിന്നെ കേൾപ്പിച്ചു; ഭൂമിയിൽ തന്റെ മഹത്തായ തീയും നിന്നെ കാണിച്ചു; നീ അവന്റെ വചനവും തീയുടെ നടുവിൽനിന്നു കേട്ടു.
37 നിന്റെ പിതാക്കന്മാരെ സ്നേഹിച്ചതുകൊണ്ടു അവൻ അവരുടെ സന്തതിയെ തിരഞ്ഞെടുത്തു.
38 നിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളവാനും ഇന്നുള്ളതുപോലെ അവരുടെ ദേശത്തെ നിനക്കു അവകാശമായി തരേണ്ടതിന്നു നിന്നെ കൊണ്ടുപോയാക്കുവാനും തന്റെ സാന്നിദ്ധ്യവും മഹാശക്തിയുംകൊണ്ടു മിസ്രയീമിൽ നിന്നു നിന്നെ പുറപ്പെടുവിച്ചു.
39 ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.
40 നിനക്കും നിന്റെ മക്കൾക്കും നന്നായിരിക്കേണ്ടതിന്നും നിന്റെ ദൈവമായ യഹോവ നിനക്കു സദാകാലത്തേക്കും നല്കുന്ന ദേശത്തു നീ ദീർഘായുസ്സോടിരിക്കേണ്ടതിന്നും ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ ചട്ടങ്ങളും കല്പനകളും പ്രാമണിക്ക.
41 അക്കാലത്തു മോശെ യോർദ്ദാന്നക്കരെ കിഴക്കു മൂന്നു പട്ടണം വേർതിരിച്ചു.
42 പൂർവ്വദ്വേഷം കൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിക്കയറി അവിടെ ചെന്നു ജീവിച്ചിരിക്കേണ്ടതിന്നു തന്നേ.
43 അങ്ങനെ മരുഭൂമിയിൽ മലനാട്ടിലുള്ള ബേസെർ രൂബേന്യർക്കും ഗിലെയാദിലെ രാമോത്ത് ഗാദ്യർക്കും ബാശാനിലെ ഗോലാൻ മനശ്ശെയർക്കും നിശ്ചയിച്ചു.
44 മോശെ യിസ്രായേൽമക്കളുടെ മുമ്പിൽ വെച്ച ന്യായപ്രമാണം ഇതു തന്നേ.
45 യിസ്രായേൽമക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം മോശെ യോർദ്ദാന്നക്കരെ ഹെശ്ബോനിൽ പാർത്തിരുന്ന അമോർയ്യരാജാവായ സീഹോന്റെ ദേശത്തു ബേത്ത്--പെയോരിന്നെതിരെയുള്ള താഴ്വരയിൽവെച്ചു അവരോടു പറഞ്ഞ സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും ഇവ തന്നേ.
46 മോശെയും യിസ്രായേൽമക്കളും മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം ആ രാജാവിനെ തോല്പിച്ചു.
47 അവന്റെ ദേശവും ബാശാൻ രാജാവായ ഓഗിന്റെ ദേശവുമായി
48 അർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോവേർമുതൽ ഹെർമ്മോനെന്ന സീയോൻ പർവ്വതംവരെയും
49 യോർദ്ദാന്നക്കരെ കിഴക്കു പിസ്ഗയുടെ ചരിവിന്നു താഴെ അരാബയിലെ കടൽവരെയുള്ള താഴ്വീതി ഒക്കെയും ഇങ്ങനെ യോർദ്ദാന്നക്കരെ കിഴക്കുള്ള രണ്ടു അമോർയ്യ രാജാക്കന്മാരുടെയും ദേശം കൈവശമാക്കി.