യോശുവ

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24


അദ്ധ്യായം 5

യിസ്രായേൽമക്കൾ ഇക്കരെ കടപ്പാൻ തക്കവണ്ണം യഹോവ അവരുടെ മുമ്പിൽ യോർദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്നു യോർദ്ദാന്റെ പടിഞ്ഞാറെ ഭാഗത്തുള്ള അമോർയ്യരാജാക്കന്മാരൊക്കെയും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരൊക്കെയും കേട്ടപ്പോൾ അവരുടെ ഹൃദയം ഉരുകി; യിസ്രായേൽമക്കളുടെ നിമിത്തം അവരിൽ അശേഷം ചൈതന്യമില്ലാതെയായി.
2 അക്കാലത്തു യഹോവ യോശുവയോടു: തീക്കല്ലുകൊണ്ടു കത്തി ഉണ്ടാക്കി യിസ്രായേൽമക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക എന്നു കല്പിച്ചു.
3 യോശുവ തീക്കല്ലുകൊണ്ടു കത്തി ഉണ്ടാക്കി യിസ്രായേൽമക്കളെ അഗ്രചർമ്മഗിരിയിങ്കൽവെച്ചു പരിച്ഛേദന ചെയ്തു.
4 യോശുവ പരിച്ഛേദന ചെയ്‍വാനുള്ള കാരണമോ മിസ്രയീമിൽനിന്നു പുറപ്പെട്ട ആണുങ്ങളായ ജനമൊക്കെയും യോദ്ധാക്കളെല്ലാവരും മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നശേഷം പ്രയാണത്തിൽ മരുഭൂമിയിൽവെച്ചു മരിച്ചുപോയി;
5 പുറപ്പെട്ടുപോന്ന ജനത്തിനെല്ലാം പരിച്ഛേദന കഴിഞ്ഞിരുന്നു എങ്കിലും മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം മരുഭൂമിയിൽവെച്ചു പ്രയാണത്തിൽ ജനിച്ചവരിൽ ആരെയും പരിച്ഛേദന ചെയ്തിരുന്നില്ല.
6 മിസ്രയീമിൽനിന്നു പുറപ്പെട്ട യോദ്ധാക്കളായവരൊക്കെയും യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു അവർ മരിച്ചൊടുങ്ങുംവരെ യിസ്രായേൽമക്കൾ നാല്പതു സംവത്സരം മരുഭൂമിയിൽ സഞ്ചരിക്കേണ്ടിവന്നു; നമുക്കു തരുമെന്നു യഹോവ പിതാക്കന്മാരോടു സത്യംചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശം അവരെ കാണിക്കയില്ല എന്നു യഹോവ അവരോടു സത്യം ചെയ്തിരുന്നു.
7 എന്നാൽ അവർക്കു പകരം അവൻ എഴുന്നേല്പിച്ച പുത്രന്മാരെ യോശുവ പരിച്ഛേദന ചെയ്തു; അവരെ പ്രയാണത്തിൽ പരിച്ഛേദന ചെയ്യായ്കകൊണ്ടു അവർ അഗ്രചർമ്മികളായിരുന്നു.
8 അവർ സർവ്വജനത്തെയും പരിച്ഛേദനചെയ്തു തീർന്നശേഷം അവർക്കു സൌഖ്യമായതുവരെ അവർ പാളയത്തിൽ താന്താങ്ങളുടെ സ്ഥലത്തു പാർത്തു.
9 യഹോവ യോശുവയോടു: ഇന്നു ഞാൻ മിസ്രയീമിന്റെ നിന്ദ നിങ്ങളിൽനിന്നു ഉരുട്ടിക്കളഞ്ഞിരിക്കുന്നു എന്നു അരുളിച്ചെയ്തു; അതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെ ഗില്ഗാൽ (ഉരുൾ) എന്നു പേർ.
10 യിസ്രായേൽമക്കൾ ഗില്ഗാലിൽ പാളയമിറങ്ങി; ആ മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു യെരീഹോസമഭൂമിയിൽ വെച്ചു പെസഹ കഴിച്ചു.
11 പെസഹയുടെ പിറ്റെ ദിവസം തന്നേ അവർ ദേശത്തെ വിളവുകൊണ്ടുള്ള പുളിപ്പില്ലാത്ത അപ്പവും മലരും തിന്നു.
12 അവർ ദേശത്തെ വിളവു അനുഭവിച്ചതിന്റെ പിറ്റെ ദിവസം മന്ന നിന്നുപോയി; യിസ്രായേൽമക്കൾക്കു പിന്നെ മന്ന കിട്ടിയതുമില്ല; ആയാണ്ടു അവർ കനാൻ ദേശത്തെ വിളവുകൊണ്ടു ഉപജീവിച്ചു.
13 യോശുവ യെരീഹോവിന്നു സമീപത്തു ഇരിക്കുമ്പോൾ തല ഉയർത്തി നോക്കി; ഒരു ആൾ കയ്യിൽ വാൾ ഊരിപ്പിടിച്ചുകൊണ്ടു അവന്റെ നേരെ നില്ക്കുന്നതു കണ്ടു; യോശുവ അവന്റെ അടുക്കൽ ചെന്നു അവനോടു: നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു.
14 അതിന്നു അവൻ: അല്ല, ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു അവനോടു: കർത്താവിന്നു അടിയനോടുള്ള കല്പന എന്തു എന്നു ചോദിച്ചു.
15 യഹോവയുടെ സൈന്യത്തിന്റെ അധിപതി യോശുവയോടു: നിന്റെ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക; നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു.