ദിനവൃത്താന്തം 2

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36


അദ്ധ്യായം 19

യെഹൂദാരാജാവായ യെഹോശാഫാത്ത് യെരൂശലേമിൽ തന്റെ അരമനയിലേക്കു സമാധാനത്തോടെ മടങ്ങിവന്നപ്പോൾ
2 ഹനാനിയുടെ മകനായ യേഹൂദർശകൻ അവനെ എതിരേറ്റുചെന്നു യെഹോശാഫാത്ത് രാജാവിനോടു: ദുഷ്ടന്നു സഹായം ചെയ്യുന്നതു വിഹിതമോ? യഹോവയെ പകെക്കുന്നവരോടു നീ സ്നേഹം കാണിക്കുന്നുവോ അതുകൊണ്ടു യഹോവയിങ്കൽനിന്നു കോപം നിന്റെമേൽ വന്നിരിക്കുന്നു.
3 എങ്കിലും നീ അശേരാപ്രതിഷ്ഠകളെ നീക്കിക്കളകയും ദൈവത്തെ അന്വേഷിപ്പാൻ മനസ്സുവെക്കയും ചെയ്തതിനാൽ നന്മയും നിന്നിൽ കണ്ടിരിക്കുന്നു എന്നു പറഞ്ഞു.
4 യെഹോശാഫാത്ത് യെരൂശലേമിൽ പാർത്തു, ബേർ-ശേബമുതൽ എഫ്രയീംമലനാടുവരെ ജനത്തിന്റെ ഇടയിൽ വീണ്ടും സഞ്ചരിച്ചു അവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിങ്കലേക്കു തിരിച്ചു വരുത്തി.
5 അവൻ ദേശത്തു പട്ടണംതോറും യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും ന്യായാധിപന്മാരെ നിയമിച്ചു:
6 നിങ്ങൾ ചെയ്യുന്നതു സൂക്ഷിച്ചുകൊൾവിൻ; നിങ്ങൾ മനുഷ്യർക്കല്ല, യഹോവെക്കു വേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നതു; ന്യായപാലനത്തിൽ അവൻ നിങ്ങളോടുകൂടെ ഇരിക്കുന്നു.
7 ആകയാൽ യഹോവാഭയം നിങ്ങളിൽ ഇരിക്കട്ടെ; സൂക്ഷിച്ചു പ്രവർത്തിച്ചുകൊൾവിൻ; നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങുന്നതും ഇല്ലല്ലോ.
8 യെരൂശലേമിലും യെഹോശാഫാത്ത് ലേവ്യരിലും പുരോഹിതന്മാരിലും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരിലും ചിലരെ യഹോവയുടെ ന്യായപാലനത്തിന്നായിട്ടും വ്യവഹാരം തീക്കേണ്ടതിന്നായിട്ടും നിയമിച്ചു;
9 അവർ യെരൂശലേമിൽ മടങ്ങിവന്നു. അവൻ അവരോടു കല്പിച്ചതു എന്തെന്നാൽ: നിങ്ങൾ യഹോവാ ഭയത്തോടും വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ ഇങ്ങനെ പ്രവർത്തിച്ചുകൊള്ളേണം.
10 അതതു പട്ടണത്തിൽ പാർക്കുന്ന നിങ്ങളുടെ സഹോദരന്മാർ വിവിധരക്തപാതകങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും ചട്ടങ്ങളെയും വിധികളെയും സംബന്ധിച്ചു ഏതൊരു വ്യവഹാരവും നിങ്ങളുടെ മുമ്പാകെ കൊണ്ടുവന്നാൽ, അവർ യഹോവയോടു അകൃത്യം ചെയ്തിട്ടു നിങ്ങളുടെമേലും നിങ്ങളുടെ സഹോദരന്മാരുടെമേലും ക്രോധം വരാതിരിക്കേണ്ടതിന്നു നിങ്ങൾ അവർക്കു ബുദ്ധിയുപദേശിച്ചുകൊടുക്കേണം; നിങ്ങൾ കുറ്റക്കാരാകാതിരിക്കേണ്ടതിന്നു അങ്ങനെ ചെയ്തുകൊൾവിൻ.
11 ഇതാ, മഹാപുരോഹിതനായ അമർയ്യാവു യഹോവയുടെ എല്ലാകാര്യത്തിലും യെഹൂദാഗൃഹത്തിന്റെ പ്രഭുവായ യിശ്മായേലിന്റെ മകൻ സെബദ്യാവു രാജാവിന്റെ എല്ലാകാര്യത്തിലും നിങ്ങൾക്കു തലവന്മാരായിരിക്കുന്നു; ലേവ്യരും ഉദ്യോഗസ്ഥന്മാരായി നിങ്ങൾക്കു ഉണ്ടു. ധൈര്യപ്പെട്ടു പ്രവർത്തിച്ചുകൊൾവിൻ; യഹോവ നല്ലവരോടുകൂടെ ഇരിക്കും.