യെശയ്യാ

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66


അദ്ധ്യായം 18

അയ്യോ, കൂശിലെ നദികൾക്കരികെ ചിറകു കിരുകിരുക്കുന്നതും കടൽവഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ ദൂതന്മാരെ അയക്കുന്നതും ആയദേശമേ!
2 ശീഘ്രദൂതന്മാരേ, നിങ്ങൾ ദീർഘകായന്മാരും മൃദുചർമ്മികളുമായ ജാതിയുടെ അടുക്കൽ, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കൽ, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതിയുടെ അടുക്കൽ തന്നേ ചെല്ലുവിൻ.
3 ഭൂതലത്തിലെ സർവ്വനിവാസികളും ഭൂമിയിൽ പാർക്കുന്നവരും ആയുള്ളോരേ, പർവ്വതത്തിന്മേൽ കൊടി ഉയർത്തുമ്പോൾ, നിങ്ങൾ നോക്കുവിൻ; കാഹളം ഊതുമ്പോൾ കേൾപ്പിൻ.
4 യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തു: വെയിൽ തെളിഞ്ഞു മൂക്കുമ്പോൾ, കൊയ്ത്തുകാലത്തു ഉഷ്ണത്തിൽ മേഘം മഞ്ഞു പൊഴിക്കുമ്പോൾ, ഞാൻ എന്റെ നിവാസത്തിൽ സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.
5 കൊയ്ത്തിന്നു മുമ്പെ, മൊട്ടിട്ടു കഴിഞ്ഞു, പൂ പൊഴിഞ്ഞു മുന്തിരിങ്ങാ, മൂക്കുമ്പോൾ, അവൻ അരിവാൾകൊണ്ടു വള്ളി മുറിച്ചു ചില്ലി ചെത്തിക്കളയും.
6 അതു ഒക്കെയും മലയിലെ കഴുകിന്നും ഭൂമിയിലെ മൃഗത്തിന്നും ഇട്ടുകളയും; കഴുകു അതുകൊണ്ടു വേനൽ കഴിക്കും; ഭൂമിയിലെ സകലമൃഗവും അതു കൊണ്ടു വർഷം കഴിക്കും.
7 ആ കാലത്തു ദീർഘകായന്മാരും മൃദുചർമ്മികളും ആയ ജാതി, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതി, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതി തന്നേ, സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോൻ പർവ്വതത്തിലേക്കു സൈന്യങ്ങളുടെ യഹോവെക്കു തിരുമുൽക്കാഴ്ചകൊണ്ടുവരും.