യേഹേസ്കേൽ

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48


അദ്ധ്യായം 45

ദേശത്തെ അവകാശമായി ചീട്ടിട്ടു വിഭാഗിക്കുമ്പോൾ, നിങ്ങൾ ദേശത്തിന്റെ ഒരു വിശുദ്ധാംശം യഹോവെക്കു വഴിപാടായി അർപ്പിക്കേണം; അതു ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും ഉള്ളതായിരിക്കേണം; അതു ചുറ്റുമുള്ള എല്ലാ അതിരോളവും വിശുദ്ധമായിരിക്കേണം.
2 അതിൽ അഞ്ഞൂറു മുഴം നീളവും അഞ്ഞൂറു മുഴം വീതിയും ആയി ചതുരശ്രമായോരു ഇടം വിശുദ്ധസ്ഥലത്തിന്നു ആയിരിക്കേണം; അതിന്നു ചുറ്റുപാടു അമ്പതു മുഴം സ്ഥലം വെളിമ്പ്രദേശം ആയികിടക്കേണം.
3 ആ അളവിൽ നിന്നു നീ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും അളക്കേണം; അതിൽ അതിവിശുദ്ധമായ വിശുദ്ധമന്ദിരം ഉണ്ടായിരിക്കേണം;
4 അതു ദേശത്തിന്റെ വിശുദ്ധാംശമാകുന്നു; അതു യഹോവെക്കു ശുശ്രൂഷചെയ്‍വാൻ അടുത്തു വരുന്നവരായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർക്കുള്ളതായിരിക്കേണം; അതു അവരുടെ വീടുകൾക്കുള്ള സ്ഥലവും വിശുദ്ധമന്ദിരത്തിന്നുള്ള വിശുദ്ധസ്ഥലവുമായിരിക്കേണം.
5 പിന്നെ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ളതു ആലയത്തിന്റെ ശുശ്രൂഷകന്മാരായ ലേവ്യർക്കു പാർപ്പാൻ ഗ്രാമങ്ങൾക്കായുള്ള സ്വത്തായിരിക്കേണം.
6 വിശുദ്ധാംശമായ വഴിപാടിന്റെ പാർശ്വത്തിൽ നഗരസ്വത്തായി അയ്യായിരം മുഴം വീതിയിലും ഇരുപത്തയ്യായിരം മുഴം നീളത്തിലും ഒരു സ്ഥലം നിയമിക്കേണം; അതു യിസ്രായേൽഗൃഹത്തിന്നൊക്കെയും ഉള്ളതായിരിക്കേണം.
7 പ്രഭുവിന്നുള്ളതോ വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും ഇപ്പുറത്തും അപ്പുറത്തും വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും മുമ്പിൽ പടിഞ്ഞാറുവശത്തു പടിഞ്ഞാറോട്ടും കിഴക്കുവശത്തു കിഴക്കോട്ടും ആയിരിക്കേണം; അതിന്റെ നീളം ദേശത്തിന്റെ പടിഞ്ഞാറെ അതിരുമുതൽ കിഴക്കെ അതിരുവരെയുള്ള അംശങ്ങളിൽ ഒന്നിനോടു ഒത്തിരിക്കേണം.
8 അതു യിസ്രായേലിൽ അവന്നുള്ള സ്വത്തായിരിക്കേണം; എന്റെ പ്രഭുക്കന്മാർ ഇനി എന്റെ ജനത്തെ പീഡിപ്പിക്കാതെ ദേശത്തെ യിസ്രായേൽഗൃഹത്തിലെ അതതു ഗോത്രത്തിന്നു കൊടുക്കേണം.
9 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ പ്രഭുക്കന്മാരേ, മതിയാക്കുവിൻ! സാഹസവും കവർച്ചയും അകറ്റി നീതിയും ന്യായവും നടത്തുവിൻ; എന്റെ ജനത്തോടു പിടിച്ചുപറിക്കുന്നതു നിർത്തുവിൻ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
10 ഒത്ത തുലാസ്സും ഒത്ത ഏഫയും ഒത്ത ബത്തും നിങ്ങൾക്കുണ്ടായിരിക്കേണം.
11 ഏഫയും ബത്തും ഒരു പ്രമാണമായിരിക്കേണം; ബത്തു ഹോമെരിന്റെ പത്തിൽ ഒന്നും ഏഫാ ഹോമെരിന്റെ പത്തിൽ ഒന്നും ആയിരിക്കേണം; അതിന്റെ പ്രമാണം ഹോമെരിന്നൊത്തതായിരിക്കേണം.
12 ശേക്കെൽ ഒന്നിന്നു ഇരുപതു ഗേരാ ആയിരിക്കേണം; അഞ്ചു ശേക്കെൽ അഞ്ചത്രേ, പത്തു ശേക്കെൽ പത്തത്രേ, അമ്പതു ശേക്കെൽ ഒരു മാനേ എന്നിങ്ങനെ ആയിരിക്കേണം;
13 നിങ്ങൾ വഴിപാടു കഴിക്കേണ്ടതു എങ്ങിനെ എന്നാൽ: ഒരു ഹോമെർ കോതമ്പിൽനിന്നു ഏഫയുടെ ആറിലൊന്നും ഒരു ഹോമെർ യവത്തിൽനിന്നു ഏഫയുടെ ആറിലൊന്നും കൊടുക്കേണം.
14 എണ്ണെക്കുള്ള പ്രമാണം: പത്തു ബത്ത് കൊള്ളുന്ന ഹോമെരായ ഒരു കോരിൽനിന്നു ബത്തിന്റെ പത്തിലൊന്നു കൊടുക്കേണം; പത്തു ബത്ത് ഒരു ഹോമെർ.
15 പ്രായശ്ചിത്തം വരുത്തേണ്ടതിന്നു ഭോജനയാഗമായും ഹോമയാഗമായും സമാധാന യാഗങ്ങളായും യിസ്രായേലിന്റെ പുഷ്ടിയുള്ള മേച്ചൽപുറങ്ങളിലെ ഇരുനൂറു ആടുള്ള ഒരു കൂട്ടത്തിൽനിന്നു ഒരു കുഞ്ഞാടിനെ കൊടുക്കേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
16 ദേശത്തെ സകലജനവും യിസ്രായേലിന്റെ പ്രഭുവിന്നു വേണ്ടിയുള്ള ഈ വഴിപാടിന്നായി കൊടുക്കേണം.
17 ഉത്സവങ്ങളിലും അമാവാസികളിലും ശബ്ബത്തുകളിലും യിസ്രായേൽഗൃഹത്തിന്റെ ഉത്സവസമയങ്ങളിലൊക്കെയും ഹോമയാഗങ്ങളും ഭോജനയാഗങ്ങളും പാനീയയാഗങ്ങളും കഴിപ്പാൻ പ്രഭു ബാദ്ധ്യസ്ഥനാകുന്നു; യിസ്രായേൽഗൃഹത്തിന്നു പ്രായശ്ചിത്തം വരുത്തേണ്ടതിന്നു അവൻ പാപയാഗവും ഭോജനയാഗവും ഹോമയാഗവം സമാധാനയാഗങ്ങളും അർപ്പിക്കേണം.
18 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒന്നാം മാസം ഒന്നാം തിയ്യതി നീ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെ എടുത്തു വിശുദ്ധമന്ദിരത്തിന്നു പാപപരിഹാരം വരുത്തേണം.
19 പുരോഹിതൻ പാപയാഗത്തിന്റെ രക്തത്തിൽ കുറെ എടുത്തു ആലയത്തിന്റെ മുറിച്ചുവരിലും യാഗപീഠത്തിന്റെ തട്ടിന്റെ നാലു കോണിലും അകത്തെ പ്രാകാരത്തിന്റെ ഗോപുരത്തിന്റെ മുറിച്ചുവരിലും പുരട്ടേണം.
20 അങ്ങനെ തന്നേ നീ ഏഴാം മാസം ഒന്നാം തിയ്യതിയും അബദ്ധത്താലും ബുദ്ധിഹീനതയാലും പിഴെച്ചു പോയവന്നു വേണ്ടി ചെയ്യേണം; ഇങ്ങനെ നിങ്ങൾ ആലയത്തിന്നു പ്രായശ്ചിത്തം വരുത്തേണം.
21 ഒന്നാം മാസം പതിന്നാലാം തിയ്യതിമുതൽ നിങ്ങൾ ഏഴു ദിവസത്തേക്കു പെസഹപെരുനാൾ ആചരിച്ചു പുളിപ്പില്ലാത്ത അപ്പം തിന്നേണം.
22 അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.
23 ഉത്സവത്തിന്റെ ഏഴു ദിവസവും അവൻ യഹോവെക്കു ഹോമയാഗമായി ഊനമില്ലാത്ത ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ആ ഏഴു ദിവസവും ദിനംപ്രതി അർപ്പിക്കേണം; പാപയാഗമായി ദിനംപ്രതി ഓരോ കോലാട്ടിൻ കുട്ടിയെയും അർപ്പിക്കേണം.
24 കാള ഒന്നിന്നു ഒരു ഏഫയും ആട്ടുകൊറ്റൻ ഒന്നിന്നു ഒരു ഏഫയും ഏഫ ഒന്നിന്നു ഒരു ഹീൻ എണ്ണയും വീതം അവൻ ഭോജനയാഗം അർപ്പിക്കേണം.
25 ഏഴാം മാസം പതിനഞ്ചാം തിയ്യതിക്കുള്ള ഉത്സവത്തിൽ അവൻ ഈ ഏഴു ദിവസം എന്നപോലെ പാപയാഗത്തിന്നും ഹോമയാഗത്തിന്നും ഭോജനയാഗത്തിന്നും എണ്ണെക്കും തക്കവണ്ണം അർപ്പിക്കേണം.